Sunday, August 05, 2007

വഴി മുട്ടുന്ന കേരളം; വീണ വായിക്കുന്ന മാധ്യമങ്ങള്‍

കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തൊക്കെയാണ്? താഴെ പറയുന്നവയാണെന്ന് എനിക്ക് തോന്നുന്നു.

1) വര്‍ദ്ധിക്കുന്ന രോഗാതുരതയും തകരുന്ന പൊതുജനാരോഗ്യസംവിധാനങ്ങളും; ഏറ്റവും അവസാനത്തെ കണക്കനുസ്സരിച്ച് പകര്‍ച്ചപ്പനിയും, ചിക്കന്‍ഗുനിയയും ബാധിച്ചവര്‍ ആകെ ജനസംഖ്യയുടെ 75% വരും. ഉത്പാദനക്ഷമതയിലുണ്ടായ ഭീമമായ കുറവ്. പലരും പട്ടിണിയെ അഭിമുഖീകരിക്കുന്ന അവസ്ഥ.

2) വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളും വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളും. കേരളം മാലിന്യക്കൂമ്പാരമായി മാറുന്ന അവസ്ഥ. ശുദ്ധജല ലഭ്യത 17% ശതമാനം ജനങ്ങള്‍ക്ക് മാത്രം. കീടനാശിനികള്‍ മണ്ണിനെയും മനുഷ്യനെയും ഗ്രസിച്ചു കഴിഞ്ഞു. മാലിന്യ നിക്ഷേപവും, മണലെടുപ്പും മൂലം നദികള്‍ ഇനി വീണ്ടെടുക്കാനാവാത്ത അവസ്ഥ. ആഗോള താപന ഫലമായി തീരപ്രദേശങ്ങള്‍ കടലെടുക്കുന്നു.

3) ഏറ്റവും അനുകൂലമായ മനുഷ്യവിഭവശേഷിയെ പ്രയോജനപ്പെടുത്താനാവാത്ത അവസ്ഥ. ജനസംഖ്യാ കണക്കുകളനുസരിച്ച് 65% ജനങ്ങള്‍ 20-60 പ്രായപരിധിയിലുള്ള കേരളത്തില്‍ ലഭ്യമായ മനുഷ്യശേഷിയുടെ 35-40% മാത്രമേ പ്രയോജനപ്പെടുത്താനാവുന്നുള്ളൂ. തത്ഫലമായുണ്ടാകുന്ന ദരിദ്രതയും, ജി.ഡി.പിയുലുണ്ടാകുന്ന കുറവും. കേരളത്തിന്റെ ജി.ഡി.പി $25ബി. ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. താരതമ്യപ്പെടുത്താന്‍ കഴിയുന്ന സാമ്പത്തിക മേഖലകളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന്. തത്ഫലമായി നികുതി വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. നേട്ടങ്ങള്‍ നിലനിര്‍ത്താനും, പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും പണമില്ലാത്ത അവസ്ഥ.

4) കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗം. ഹയര്‍ സെക്കണ്ടറി വരെയെങ്കിലും സാര്‍വ്വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. 10/12 പാസാകുന്നവരും അല്ലാത്തവരുമായ വിദ്യാര്‍ഥികളെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കാനുള്ള അവസരങ്ങള്‍ ഇല്ലായ്മ. അടിമുടി കച്ചവടമാക്കി മാറ്റിയ സ്വാശ്രയ വിദ്യാഭ്യാസ രംഗം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ അഭാവം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തയ്യാറായി ഇറങ്ങുന്ന പള്ളിയും, പട്ടക്കാരും, പല നിറത്തിലുള്ള ഉടുപ്പുകളിട്ട കച്ചവടക്കാരും.

5) വളരുന്ന മൌലിക വാദം. സമൂഹത്തില്‍ നിന്ന് പിന്‌വലിയുന്ന ജനങ്ങള്‍ ആള്‍ദൈവങ്ങങ്ങളെ പൂജിച്ച് തൃപ്തിയടയുന്നു. പല തരത്തിലുള്ള ന്യൂനപക്ഷ, ഭൂരിപക്ഷ, സാമുദായിക വാദങ്ങള്‍ ജനാധിപത്യത്തെ റദ്ദാക്കുന്ന അവസ്ഥ.

6) ആ‍ഗോളവല്‍ക്കരണ ശക്തികളുമായി സമരസപ്പെടാനാകാതെ പ്രാന്തവത്കരിക്കപ്പെടുന്ന സംസ്കാരവും മനുഷ്യരും. ആഗോളവല്‍ക്കരണ, പ്രാദേശിക വല്‍ക്കരണ സാധ്യതകള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും പ്രയോജനപ്രദമായി മാറ്റാന്‍ കഴിയുന്ന സമീകൃത സമീപനങ്ങളുടെ അഭാവം.


എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇവയൊന്നും പ്രസക്തമായ വിഷയങ്ങളല്ല. സ്വന്തം ഭരണ പരാജയം മറക്കാന്‍ മാധ്യമങ്ങളെ കൂട്ടു പിടിക്കുന്ന ഒരു മുഖ്യനെയും, അയാളെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്ന സ്വന്തം പാര്‍ട്ടിക്കാരുടെയും അവര്‍ ഒന്നൊന്നായി നിരത്തി വിടുന്ന അപവാദ വ്യവസായത്തിന്റെയും പങ്കു പറ്റി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തീവ്ര പരിപാടിയിലാണവര്‍. ഇവിടെ റിപ്പോര്‍ട്ടിങ്ങിന് പ്രസക്തിയില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്ത കിട്ടിയില്ലെങ്കില്‍, അത് സ്വന്തമായി ഉണ്ടാക്കി പത്രത്തില്‍ പ്ലാന്റ് ചെയ്യാന്‍ എല്ലാ ദിവസവും ശ്രദ്ധിക്കുന്ന മാധ്യമങ്ങളുടെ നാട്. ജനകീയ പ്രശ്നങ്ങളില്‍ വഴി മുട്ടുമ്പോള്‍ ഒരു അവതാര പുരുഷനെയോ ആള്‍ദൈവത്തെയോ മുഖ്യമന്ത്രിയില്‍ ദര്‍ശിച്ച് തൃപ്തിയടയാന്‍ ജനങ്ങളെ പഠിപ്പിക്കുന്ന തിരക്കിലാണിവര്‍. മുഖ്യമന്ത്രിയാകട്ടെ സ്വന്തം പ്രതിച്ഛായയുടെ തടവറയിലും. സമരം ചെയ്തവനെ ഭരണം ഏല്‍പ്പിച്ച ജനത്തിനെ തിരിച്ച് സമരം ചെയ്ത് കൊഞ്ഞനം കുത്തുന്ന നേതാവ്. കേരളത്തെ ഈ സുപ്രധാന ഘട്ടത്തില്‍ നയിക്കാനുള്ള ഉള്‍ക്കാഴ്ചയോ, ശേഷിയോ ഇല്ലാത്ത മുഖ്യന്റെ പ്രധാന ഭരണ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന മൂന്നാര്‍ ദൌത്യത്തെക്കുറിച്ച് ഒരു വാക്ക്:

മൂന്നാറില്‍ സംഭവിച്ചത് ഒരു ഭരണ പരാജയമാണ്. ഒരു മുതലാളിത്ത വ്യവസ്ഥിതിയില്‍ പണമിറക്കാന്‍ സാധ്യതയുള്ള ഒരു സാഹചര്യത്തെ ജനനന്മക്കായി ഉപയോഗിക്കാന്‍ കഴിയാത്ത ഗവണ്മെന്റ്റിന്റെ അനിവാര്യമായ പരാജയം. മൂന്നാറിലെ അനുകൂലാവസ്ഥ പ്രയോജനപ്പെടുത്തി അവിടെ നിയന്ത്രിതമായി മുതല്‍മുടക്കാന്‍ അനുയോജ്യരായ നിക്ഷേപകരെ ആകര്‍ഷിച്ച് അവര്‍ക്കു വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഭരണസംവിധാനം പരാജയപ്പെട്ടപ്പോള്‍ മാഫിയകള്ക്ക് വളക്കൂറുള്ള മണ്ണായി മൂന്നാര്‍ മാറിയത് സ്വാഭാവികം. ഒന്നോ രണ്ടോ റിസോര്‍ട്ടുകള്‍ തച്ചു തകര്‍ത്തത് കൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ല ഇത്. ഇനിയും കേരളം നിറയെ മൂന്നാറുകള്‍ ഉയര്‍ന്നു വരും. തച്ചു തകര്‍ക്കുന്നവന്‍ ഹീറോ; ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ സീറോ ആയല്ലേ മതിയാകൂ.

മാധ്യമങ്ങള്‍ സംവിധാനം ചെയ്ത് രംഗത്തവതരിപ്പിക്കുന്ന ഈ പൊറാട്ടു നാടകങ്ങള്‍ക്കും ചക്കളത്തി പോരാട്ടങ്ങള്‍ക്കുമപ്പുറത്ത് ജീവനുള്ള മനുഷ്യരുണ്ട് സാര്‍. അവര്‍ക്ക് എന്തു സ്വപ്നമാണ് ബഹുമാനപ്പെട്ട മുഖ്യനും, അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കും, കുട പിടിക്കുന്ന മാധ്യമങ്ങള്‍ക്കും നല്‍കാനുള്ളത്. കേരളത്തില്‍ അഴിമതി ജി.ഡി.പി യുടെ 2% വരുമെന്ന് ചില സര്‍വ്വേകള്‍ പറയുന്നു. ഇത് മാറ്റാന്‍ ചക്കളത്തി പോരാട്ടങ്ങള്‍ പോരാ. അഴിമതി സംവിധാനത്തിന്റെ പോരായ്മകളുടെ പരിണത ഫലമാണ്. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് വഴി അഴിമതിയുടെ തോത് ഗണ്യമായി കുറക്കാന്‍ കഴിയുമെന്ന് പല രാജ്യങ്ങളുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അഴിമതിക്ക് വാചാടോപം പരിഹാരമല്ല. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും നീറുന്ന പ്രശ്നവുമല്ല അത്.

ആത്മാര്‍ഥതയും, ഉള്‍ക്കാഴ്ചയുമുള്ള നേതാക്കളും, പൌരബോധമുള്ള ജനങ്ങളും ഉള്‍ച്ചേരുമ്പോഴാണ് ജനാധിപത്യം ഫലപ്രദമാകുന്നത്. മാധ്യമങ്ങളുടെ പ്രോപ്പഗാണ്ടയില്‍ മയങ്ങുന്ന ജനങ്ങള്‍ തങ്ങളുടെ ചിന്താശേഷി മാധ്യമമാഫിയകള്‍ക്ക് പണയം വക്കുന്നു. എന്നിട്ട് ആള്‍ദൈവത്തിന്റെ വരവും കാത്തിരിക്കുന്നു.

3 പിന്മൊഴികള്‍:

Blogger chithrakaran ചിത്രകാരന്‍ പറഞ്ഞു...

കേരളീയന്‍....,
സത്യം !!
നാം ആള്‍ ദൈവങ്ങളെയും സൂപ്പര്‍മാന്മാരേയും കാത്തിരിക്കുകയാണ്‌. നമ്മുടെ ക്രിയാത്മകശക്തികളെ പോഷിപ്പിക്കേണ്ടതിനുപകരം , ജനങ്ങള്‍ക്കു വിവാദ-പരദൂഷണ മയക്കുമരുന്നുനല്‍കി പത്രങ്ങള്‍ ആഘോഷിക്കുന്നു.... നമ്മുടെ ബലഹീനതകളെ !!!

3:20 AM  
Blogger Pradeep Nair പറഞ്ഞു...

Kerala is slipping into this dangerous phase of having a government but no governance.

12:18 PM  
Blogger Unknown പറഞ്ഞു...

വളരെ വളരെ സത്യം ! ഒന്നും നേരെയാവുകയില്ല എന്ന് കേരളത്തെ എഴുതിത്തള്ളിയിരിക്കുകയാണ് എല്ലാവരും എന്ന് തോന്നുന്നു !

4:15 AM  

Post a Comment

<< Home